ബർലിൻ: കിഴക്കൻ ജർമൻ സംസ്ഥാനമായ സാക്സൺ-അൻഹാൾട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന് (സിഡിയു) നേരിട്ട കനത്ത പരാജയത്തിൽ പാർട്ടി നേതൃത്വത്തിന് നേരെ ആഞ്ഞടിച്ച് ജർമൻ ചാൻസലറും സിഡിയു അധ്യക്ഷനുമായ ഫ്രീഡ്റിഷ് മേർട്സ്. പാർട്ടി ഫെഡറൽ എക്സിക്യൂട്ടീവ് യോഗത്തിലാണ് മേർട്സ് നിലപാട് വ്യക്തമാക്കിയത്.
തീവ്രവലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ (AfD) അപ്രതീക്ഷിത കുതിപ്പും തുടർന്ന് സംസ്ഥാനത്ത് ഉടലെടുക്കാൻ പോകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും ജർമനിയുടെ രാഷ്ട്രീയ വ്യവസ്ഥിതിയെ അടിമുടി പിടിച്ചുകുലുക്കിയതായി അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ പാർട്ടിയുടെ അടിത്തറയിളകി ഇനി കാര്യങ്ങൾ പഴയതുപോലെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. ഫെഡറൽ ഗവൺമെന്റിനും പാർട്ടിക്കും ഇത് അവഗണിക്കാനാവില്ല. ശക്തമായ ഭരണഘടന രാജ്യത്തിനുണ്ടെന്നും തീവ്രവലതുപക്ഷ സർക്കാരിൽ നിന്ന് ഭരണഘടനയെ സംരക്ഷിക്കാൻ എല്ലാ നിയമപരമായ സംവിധാനങ്ങളും ഉപയോഗിക്കും’ - ഫ്രീഡ്റിഷ് മേർട്സ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പാർട്ടിയിൽ ഉയരാനിടയുള്ള ആഭ്യന്തര ഭിന്നതകൾക്കെതിരെയും മേർട്സ് മുന്നറിയിപ്പ് നൽകി. നേതൃത്വത്തിനുള്ളിൽ തുറന്ന ചർച്ചകൾ നടക്കണം, എന്നാൽ പാർട്ടി ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. പാർട്ടിക്ക് ദോഷം ചെയ്യുന്ന വിധത്തിൽ പരസ്യ പ്രസ്താവനകൾ നടത്തുന്നവർ സിഡിയുവിനെയാണ് തകർക്കുന്നതെന്ന് ഓർക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.